Sunday, May 25, 2014

മനം: അക്കിനേനി കുടുംബത്തിന്റെ ആഘോഷം


ആദ്യമായി  തീയറ്ററില്‍ പോയി ഒരു തെലുങ്കു ചിത്രം കണ്ടു. എറണാകുളത്തെ ലുലുമാളിലെ മല്‍ട്ടിപ്ലസായ പി വി ആറില്‍ പ്രധാനപ്പെട്ട ചില തെലുങ്ക് ചിത്രങ്ങള്‍ എത്താറുണ്ട്. തെലുങ്കിലെ ഭൂരിഭാഗം ചിത്രങ്ങളും മാസ് മസാലകള്‍ മാത്രമായി പരിണമിക്കാറുള്ളതിനാല്‍ അത് പോയി കാണാന്‍ മെനക്കെടാറില്ല. പക്ഷെ തെലുങ്ക് ചലച്ചിത്ര മേഖല എപ്പൊഴും എന്നെ അതിശയപ്പെടുത്തിയിരുന്നു. തെലുങ്കിലെ സുവര്‍ണ്ണതാരമായ നാഗേശ്വരറാവുവിന്റെ അവസാന ചിത്രമായ മനം, തീര്‍ച്ചയായും തെലുങ്കു ചലച്ചിത്ര പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട ഒന്നാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. നാഗേശ്വര റാവുവും,നാഗാര്‍ജ്ജുനയും, നാഗചൈതന്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണു മനം. യഥാര്‍ത്ഥത്തില്‍ അക്കിനേനി കുടുംബത്തിന്‍റെ ഒരു ആഘോഷ ചിത്രം. നാഗേശ്വര റാവുവിന്റെ നിര്യാണം ചിത്രത്തിലേക്കുള്ള പ്രേക്ഷകശ്രദ്ധ വര്‍ധിപ്പിച്ചു.
നാഗചൈതന്യയുടെ  ഹിറ്റും ആദ്യത്തെയും ജോഡിയായ സാമന്തയാണു ചിത്രത്തിലും ചൈതന്യക്കു ജോഡിയാകുന്നത്. ശ്രീയ ശരണാണു നാഗാര്‍ജ്ജുനയുടെ നായിക. എന്നെ ചിത്രത്തിലെക്ക് ആകര്‍ഷിച്ചത് തീര്‍ച്ചയായും സാമന്ത തന്നെയാണ്. നീതാനെ എന്‍ പൊന്‍ വസന്തം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിച്ച നടിയാണു സാമന്ത. മനത്തിലും സാം മികച്ച പ്രകടനമാണു കാഴ്ച വെച്ചിരിക്കുന്നത്. പ്രണയരംഗങ്ങളിലും വികാരപരമായ രംഗങ്ങളിലും സാമന്ത തിളങ്ങുന്നുണ്ട്. ശ്രീയയും മോശമാക്കിയിട്ടില്ല. പക്ഷെ ആദ്യം സൂചിപ്പിചതുപോലെ ചിത്രം അക്കിനേനി കുടുംബത്തിന്റേതാണ്. അതുകൊണ്ടാണ് ചിത്രത്തിന്റെ ലാസ്റ്റ് ഷോട്ടില്‍ നായികമാര്‍ ഫ്രെയിം ഔട്ട് ആകുന്നത്. ചിത്രം പറയുന്നത് പുനര്‍ജ്ജന്മകഥയാണ്. ജന്മാന്തരങ്ങളോളം അറ്റു പോകാത്ത ബന്ധങ്ങളുടെ കഥ. നാഗേശ്വര റാവു നാഗചൈതന്യയായും, നാഗര്‍ജ്ജുന നാഗേശ്വര റാവുവായും, നാഗചൈതന്യ നാഗാര്‍ജ്ജുനയായുമാണ്  ആഭിനയിക്കുന്നത്. തെലുങ്ക് സിനിമപ്രേക്ഷകരില്‍ കൗതുകം ഉണര്‍ത്തുന്ന ഒന്നാണിത്. പേരുകള്‍ മാത്രമല്ല ഇവരുടെ ബന്ധങ്ങളും മാറുന്നു. നാഗചൈതന്യയുടെ മകനായി നാഗര്‍ജ്ജുനയും, നാഗര്‍ജ്ജുനയുടെ മകനായി നാഗേശ്വര റാവുവുമാണ് എത്തുന്നത്. നാഗര്‍ജ്ജുനയുടെ ഭാര്യയ അമലയും ഇളയ  മകനായ അഖിലും ചിത്രതില്‍ അതിഥിവേഷത്തിലുണ്ട്. സംവിധായകന്‍ വിക്രം കുമാറിന്  തന്റെ കഴിവ് തെളിയിക്കാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്.   ഈ വന്‍ താരനിരയെ കഥയുടെ രസച്ചരട് അറ്റുപോകാതെ കോര്‍ക്കാന്‍ സംവിധായകന് കഴിഞ്ഞു. അനൂപ് റൂബന്‍സ് ഈണമിട്ട ഗാനങ്ങളും പശ്ചാത്ത്ന്‍ സംഗീതവും മികച്ചു നില്‍ക്കുന്നു. അവസാനരംഗത്തിലെ അതിമാനുഷികത ചിത്രത്തിന്റെ നിലവാരം കുറയ്ക്കുന്നതാണ്. കണ്ടിരിക്കേണ്ട തെലുങ്കു ചിത്രമാണ് മനം.

Saturday, May 3, 2014

ബാറ്റ്മാന് 75 വയസ്സ്


ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഹരം കൊള്ളിച്ച ഡിസി കോമിക്‌സ് കഥാപാത്രം ബാറ്റ്മാന് 75 വയസ്സ്. മറ്റു സൂപ്പര്‍കഥാപാത്രങ്ങളില്‍ നിന്നു വിത്യസ്തമായി അതിമാനുഷിക ശക്തികളില്ലാത്ത മനുഷ്യസഹജമായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന സൂപ്പര്‍ഹീറോയാണ് ബാറ്റ്മാന്‍.


1939 മെയ്യിലെ ഡിറ്റക്ടീവ് കോമിക്‌സ് അഥവാ ഡിസി കോമിക്‌സിന്റെ 27ാം
ലക്കത്തിലെ ദി കേസ് ഓഫ് കെമിക്കല്‍ സിന്‍ഡിക്കേറ്റ് എന്ന ചിത്രകഥയിലാണ് ബോബ് കെയിനും ബില്‍ ഫിഞ്ചറും ചേര്‍ന്ന് രൂപം നല്‍കിയ ബാറ്റ്മാന്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളുടെ മരണം കണ്‍മുന്നില്‍ക്കാണേണ്ടി വരുന്ന ബ്രൂസ് വെയ്ന്‍, കുറ്റവാളിക്കെള്‍തിരായി പോരാടുമെന്ന് പ്രതിഞ്ജയെടുക്കുന്നു. അതിനായി ശാരീരികമായും മാനസികമായും  കഠിനപ്രയത്‌നം നടത്തുന്നു. ഇതിനായി തിരഞ്ഞെടുക്കുന്ന വേഷമാണ് ബാറ്റ്മാന്‍. ഗോതം നഗരമാണ് ബാറ്റ്മാന്റെ കര്‍മ്മഭൂമി ഇതിന് പലഘട്ടങ്ങളിലായി  റോബിന്‍, ബാറ്റ്‌ഗേള്‍, സഹായിയായ ആല്‍ഫ്രഡ്, പോലീസ് കമ്മീഷണര്‍ ജിം ഗോര്‍ഡന്‍ തുടങ്ങിയവരുടെ സഹായവുമുണ്ട്. മറ്റു പല സൂപ്പര്‍ഹീറോകളെ പോലെ അതിമാനുഷിക ശക്തികളല്ല ബാറ്റ്മാനെ സഹായിക്കുന്നത്.   ബുദ്ധിശക്തി, അന്വേഷണ പാടവം, ശാസ്ത്ര സാങ്കേതികവിദ്യയിലെ പരിഞ്ജാനം, ആയോധനകലകളിലെ പാടവം, ഇച്ഛാശക്തി എന്നിവകൊണ്ടാണ് ബാറ്റ്മാന്‍ തന്‍റെ കുറവുകളെ മറികടന്നത്. കാലഘട്ടത്തിനനുസരിച്ച് ബാറ്റ്മാന് പല മാറ്റങ്ങളും സംഭവിച്ചെങ്കിലും അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം ഉണ്ടായില്ല. ചിത്രകഥകളില്‍ നിന്നു ടിവിയിലേക്കും, സിനിമയിലേക്കും , വീഡിയോ ഗെയിമുകളിലേക്കും ബാറ്റ്മാന്‍ വളര്‍ന്നു. ലോകത്തെ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളില്‍ സൂപ്പര്‍മാനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബാറ്റ്മാന്‍. 1982ല്‍ ടിം ബര്‍ട്ടണാണ് ഹോളിവുഡില്‍ ആദ്യമായി ബാറ്റ്മാനെ അവതരിപ്പിക്കുന്നത്. നിരവധി താരങ്ങളെ പരിഗണിച്ചെങ്കിലും മൈക്കല്‍ കീറ്റണായിരുന്നു ബാറ്റ്മാനായി വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഇതിന് തുടര്‍ച്ചയായാണ് 90കളില്‍ ബാറ്റ്മാന്‍ റിട്ടേണ്‍സ്, ബാറ്റ്മാന്‍ ഫോറെവര്‍, ബാറ്റ്മാന്‍ & റോബിന്‍ എന്നീ ചിത്രങ്ങള്‍ ഇറങ്ങിയത്. എന്നാല്‍ ഈ അവസാനമിറങ്ങിയ ചിത്രങ്ങള്‍ പരാജയമായത് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സിന് തിരിച്ചടിയായി. ക്രിസറ്റഫര്‍ നോളന്‍ ബാറ്റ്മാന്‍ പരമ്പര ചിത്രങ്ങളുമായി 2008ല്‍ വന്നോതോടെയാണ് ബാറ്റ്മാന്‍റെ മാനുഷികതയും അന്തര്‍സംഘര്‍ഷവും പ്രേക്ഷകമനസ്സില്‍ ആഴത്തില്‍ പതിയുന്നത്. ബാറ്റ്മാന്‍ ബിഗിന്‍സ്, ദി ഡാര്‍ക്ക്‌നൈറ്റ്, ദി ഡാര്‍ക്ക്‌നൈറ്റ് റൈസസ് എന്നീ ചിത്രങ്ങളാണ് ഈ പരമ്പരയില്‍ പുറത്തിറങ്ങിയത്. ക്രിസ്റ്റ്യന്‍ ബെയ്ല്‍ നായകനായ
ഈ ചിത്രങ്ങള്‍ വെറും ആക്ഷന്‍ സൂപ്പര്‍ഹീറോ ചിത്രങ്ങളായിരുന്നില്ല. ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളും ചിത്രങ്ങള്‍ക്ക് ലഭിച്ചു. കളക്ഷന്‍ റെക്കോഡുകളും ചിത്രം തകര്‍ത്തു. ബാറ്റ്മാന്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളായ സ്േകര്‍ ക്രോ, ടു ഫേസ്, ജോക്കര്‍, ബെയ്ന്‍ എന്നിവയും പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിച്ചു. ദി ഡാര്‍ക്ക് നൈറ്റില്‍ ജോക്കറായ അഭിനയിച്ച ഹീത്ത് ലെഡ്ജര്‍ക്ക് മികച്ച സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയെത്തി. ആക്ഷന്‍ രംഗങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കുമ്പോള്‍ ബാറ്റ്മാന്റെ മാനുഷികമുഖമാണ് മുതിര്‍ന്നവരെ ആകര്‍ഷിക്കുന്നത്.


Sunday, April 13, 2014

അന്ദാസ് അപ്‌നാ അപ്‌നായ്ക്ക് 20 വയസ്സ്‌

ബോളിവുഡിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നായ അന്ദാസ് അപ്‌നാ അപ്‌നയ്ക്ക് 20 വയസ്സ്. സല്‍മാന്‍ ഖാനും ആമിര്‍ ഖാനും ഒരുമിച്ച ഈ ചിത്രം റിലീസ് ചെയ്ത സമയത്ത് വന്‍വിജയമായില്ലെങ്കിലും പിന്നീട് കള്‍ട്ട് സ്റ്റാറ്റസ് നേടുകയായിരുന്നു.രാജ്‍കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ചിത്രം അമര്‍ , പ്രേം എന്നീ രണ്ടു ചെറുപ്പക്കാര്‍ ധനികയായ നായികയെ സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ആ‍വിഷ്കരിക്കുന്നത്. അക്കാലത്തെ പ്രമുഖ നടിമാരായിരുന്ന രവീണ ടണ്‍ഠനും കരിഷ്മ കപൂറുമാണ് ചിത്രത്തില്‍ നായികമാരായെത്തിയത്. 1994 പുറത്തിറങ്ങിയ ചിത്രത്തിന് മുംബൈയില്‍ മാത്രമേ ചലനമുണ്ടാക്കാന്‍ കഴിഞ്ഞുള്ളു. മാര്‍ക്കറ്റിങ്ങിലെയും വിതരണത്തിലെയും പാളിച്ചകളാണ് ചിത്രത്തിന് വിനയായത്. പിന്നീട് ടെലിവിഷനിലൂടെയും കാസറ്റുകളിലൂടെയും മറ്റൊരു മാനം കൈവരികയായിരുന്നു. ജനങ്ങളെ കുടുകുടെ ചിരിപ്പിക്കാന്‍ ചിത്രത്തിനായി. നായകന്മാരേക്കാള്‍ കൂടുതല്‍ മറ്റു കഥാപാത്രങ്ങളെയാകും ജനങ്ങള്‍ ഓര്‍ക്കുന്നത്. ശക്തി കപൂറിന്റെ കോമഡി വില്ലന്‍ വേഷമായ ക്രൈംമാസ്റ്റര്‍ ഗോഗോയും. പരേഷ് റാവലിന്റെ രാം ഗോപാല്‍ ബജാജിനെയും പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. ആമിറിന്റെയും സല്‍മാന്റെയും കരിയറിലെ മികച്ച ചിത്രമായിരുന്നു അന്ദാസ് അപ്‌നാ അപ്‌നാ. ചിത്രം ഇറങ്ങി 20 വര്‍ഷം പൂര്‍ത്തിയായെങ്കിലും അന്ദാസ് അപ്‌നാ അപ്‌നാ ഇന്നും ജനപ്രീയ ചിത്രമാണ്.

Thursday, August 1, 2013

ഭക്ഷണം വിഷമാവുമ്പോള്‍


ബീഹാറിലെ സരണ്‍ ജില്ലയിലെ ഗന്ധമന്‍ പ്രൈമറി സ്‌കൂളിലെ 23 കുട്ടികളുടെ മരണത്തിനിടയാക്കിയ ഉച്ച ഭക്ഷണത്തിലെ വിഷബാധ വളരേ ശ്രദ്ധയോട് കൂടി വിലയിരുത്തേണ്ട വിഷയമാണ്.
രാജ്യത്തെ സ്‌കൂളുകള്‍ തോറും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിക്കുന്നത് പ്രധാനമായും നാലു ലക്ഷ്യത്തോടെയായിരുന്നു.ഒന്നാമതായി കുട്ടികള്‍ക്ക് പോഷകമൂല്യവും കലോറിയുളളതുമായ ഭക്ഷണം എത്തിക്കുക.രണ്ടാമതായി ഉച്ചഭക്ഷണത്തിലൂടെ  കൂടുതല്‍ കുട്ടികളെ സ്‌കൂളിലേക്ക്  ആകര്‍ഷിക്കുക .മൂന്നാമതായി ജാതി മത വ്യത്യാസങ്ങള്‍ മറന്ന്  എല്ലാ കുട്ടികളും ഒന്നായി ഭക്ഷണം കഴിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുക.നാലാമതായി ഇതിലൂടെ വനിതകള്‍ക്ക് ജോലി നല്‍കി  അവരെ ശാക്തീകരിക്കുക. ഇതില്‍ മുക്കാല്‍ പങ്കോളം  വിജയിക്കുവാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശ് ,  ബീഹാര്‍, പോലുള്ള സംസ്ഥാനങ്ങളില്‍ ഉച്ചഭക്ഷണത്തിന്റെ നിലവാരം  വളരേ താഴ്ന്നതാണ്. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ച്  കുട്ടികള്‍ക്ക് ഭക്ഷണം നല്കുവാന്‍ ശ്രമിക്കുന്ന്ത് വഴി അത്യന്തം വിനാശകരമായ വിപത്തിലേക്ക#ാണ്  ഇത് ചെന്നെത്തുന്നത്. 
10.54 കോടി കുട്ടികള്‍ക്ക്  ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി.ഇതിനായി കോടികളാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.ഇതിന്റെ ഫലപ്രദമായ വിനിയോഗം നടക്കുന്നില്ലെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.കുട്ടികളുടെ വളര്‍ച്ചക്ക്  ആവശ്യമുള്ള ഭക്ഷധാന്യങ്ങളോ പയറുവര്‍ഗ്ഗങ്ങളോ പച്ചക്കറികളോ അല്ല ഇപ്പോള്‍ നല്‍കുന്നത്.പല സംസ്ഥാനങ്ങളിലും ഇതിനായി നല്‍കുന്ന വിഭവങ്ങള്‍ ഗുണനിലവാരം തീരോ കുറഞ്ഞതാണ്.
ബീഹാറിലും സംഭവിച്ചിട്ട#ുള്ളത് മറിച്ചല്ല.പുതുതായി  അനുവദിച്ച ഈ സ്‌കൂളിന് സ്വന്തമായി ഒരു മുറിപോലും ഉണ്ടായിരുന്നില്ല .പഞ്ചായത്ത് കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതാവട്ടെ  ഹെഢ്മിസ്ട്രസ്സിന്റെ വീട്ടിലും...ഹെഢ്മിസ്ട്രസ്സിന്റെ ഭര്‍ത്താവിന്റെ കടയില്‍ നിന്നും വാങ്ങിയ ഭക്ഷ്യ എണ്ണയാണ് വിഷബാധയ്ക്ക്  കാരണമായി കണക്കാക്കപ്പെടുന്നത്. എണ്ണയില്‍ അസ്വാഭാവികത കണ്ടെത്തിയ  പാചകക്കാരി വിവരം ഹെഢ്മിസ്ട്രസ്സിനെ ധരിപ്പിച്ചിരുന്നെങ്കിലും  അവര്‍ ഈ വിവരം തള്ളിക്കളയുകയാണുണ്ടായത്. ഭക്ഷണത്തിന്  അരുചി അനുഭവപ്പെട്ടെങ്കിലും കുട്ടികള്‍ ഹെഢ്മിസ്ട്രസ്സിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങി കഴിക്കുകയായിരുന്നു. ഇതില്‍ നിന്നും തികച്ചും  മനുഷ്യനിര്‍മ്മിതമായ ഒരു ദുരന്തമായി നമുക്കിതിനെ കാണാവുന്നതാണ്.                 
കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ  ബില്‍ അവതരിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ഭക്ഷ്യ സുരക്ഷ്യയുടെ പ്രാഥമിക ഘട്ടമായ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നേര്‍ക്ക് വന്നിരിക്കുന്ന കരിനിഴല്‍ നീക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ്. അവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പു വരുത്തേണ്ടത് ജനക്ഷേമത്തിന് മുന്‍ഗണന കൊടുക്കുന്ന ഒരു ഭരണകൂടത്തിന്റെ പരമമായ കര്‍ത്തവ്യമാണ്. അതില്‍ മായം കലരുവാന്‍പാടില്ല.

Friday, June 28, 2013

അവസാനത്തെ പ്രയാണം

നിൻ കുടക്കീഴിൽ ഞാൻ ഒരിടം കാത്തു നിന്നു
മഴ കാത്തു നിന്ന വേഴാമ്പല്‍
ഒരില തുള്ളി നേടി യാത്രയായി
എന്നിലെ എന്നെ അറിയാതെ
നീ മാത്രം എങ്ങോ മാഞ്ഞു
നിൻ മൃദുസ്പർശ്ശമേൽക്കാൻ നിനച്ച്‌
ഞാൻ മാത്രം ഏകനായി
കൂട്ടിന്‌ ഒരു തുള്ളി കണ്ണീരിൻ ഓർമ്മകൾ മാത്രം
ഏൻ സ്നേഹം കൂരമ്പായ്‌ എൻ നെഞ്ചിൽ തന്നെ
പ്രയാണം അവസാനിപ്പിക്കുന്നു

Monday, February 16, 2009

മഴക്കാലം

എനിക്ക് മഴ വളരെ ഇഷ്ടമാണ്.ചെറുപ്പത്തില്‍ വരണ്ടു കിടക്കുന്ന മണ്ണില്‍ പുതുമഴ പെയ്യുന്നതിന്റെ ഗന്ധം ഞാന്‍ ആസ്വദിച്ചിരുന്നു. അരമതിലില്‍ ഇരുന്നു മഴ കാണുമ്പോള്‍ മനസ്സില്‍ നല്ല സുഖം തോന്നിയിരുന്നു . പക്ഷെ എപ്പോഴും നല്ലത് രത്രിമഴയാണ്. കാരണം രാത്രി മഴയുടെ സമയത്തു മൂടിപ്പുതച്ചുറങ്ങാന്‍ രസമാണ് .